ഭാര്യയുടെ ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്ന ഭര്‍ത്താവിന് വിവാഹമോചനത്തിന് നിയമപരമായ അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി.
പയ്യനാട് സ്വദേശിയായ എഴുപതുകാരന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജഡ്ജി എന്‍.വി. രാജുവിൻ്റേതാണ് ഉത്തരവ്. ഭര്‍ത്താവിൻ്റെ വീട് ഉപയോഗിക്കുന്നതും അവിടെ താമസിക്കുന്നതും കോടതി വിലക്കി. ഭാര്യയ്ക്ക് എതിരായാണ് വിധി
പയ്യനാട് സ്വദേശിയും പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയും 1977-ലാണ് വിവാഹിതരായത്. വിദേശത്ത് ജോലിചെയ്തിരുന്ന ഭര്‍ത്താവ് സമ്പാദ്യം ഭാര്യക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. പിന്നീട് ജോലി മതിയാക്കി വന്നതോടെ ഭാര്യ നിരന്തരം ഉപദ്രവിച്ചു. ഹൃദ്രോഗിയായ തൻ്റെ ചികിത്സാരേഖകള്‍ കത്തിച്ചു എന്നിങ്ങനെയായിരുന്നു പരാതി.
ഇതു കാരണം 2021 മാര്‍ച്ച് പത്തിന് ഭാര്യയെ മൊഴിചൊല്ലിയിരുന്നു. ഇത് അംഗീകരിക്കാതെ ഭാര്യ തൻ്റെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതകൾ ഹര്‍ജിക്കാരന് തെളിയിക്കാനായി.
ത്വലാഖ് ചൊല്ലിയ കത്ത് കിട്ടിയില്ലെന്ന വാദവും നിലനിന്നില്ല. നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പോലീസ് സംരക്ഷണം ലഭിച്ചില്ലെന്ന കാര്യവും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
ഭര്‍ത്താവിനുനേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ത്വലാഖ് ചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിവെച്ചു.