സൗദിസംഘത്തെ വരവേറ്റത് അൽ നെയാദി
ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചപ്പോൾ യു എ ഇ വനിതയാണ് ബഹിരാകാശ നിലയത്തിൽ അവരെ വരവേറ്റത്. ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് കഴിയുന്ന യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദിയുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ്. ഇതോടെ ബഹിരാകാശത്തെ ആദ്യ യു.എ.ഇ.-സൗദി കൂടിക്കാഴ്ചയ്ക്കും ഐ.എസ്.എസ്. നിലയം സാക്ഷിയായി.
സൗദി അറേബ്യയുടെ രണ്ടാമത് ബഹിരാകാശദൗത്യമാണിത്. സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഏഴുദിവസത്തെ ദൗത്യത്തിനായി 1985 ജൂൺ 17-ന് ബഹിരാകാശത്ത് എത്തിയിരുന്നു.
മൂടുപടങ്ങളുടെ തടവ് വിട്ട് റയാന അൽ ബർനാവിയും സംഘവും
സ്തനാർബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അൽ ബർനാവി(33)യാണ് മറ്റ് മൂന്നുപേർക്കൊപ്പം യു.എസിലെ ഫ്ളോറിഡ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) എത്തിയത്. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി.
ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യന്‍ പൗരന്മാരായ അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയും ബഹിരാകാശ നിലയത്തിലെത്തിലേക്ക് യാത്രയായത്. മിഷന്‍ ലീഡ് ആയ നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.ഇതോടെ ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.
20 ഓളം ശാസ്ത്ര ഗവേഷണങ്ങളാണ് പുതിയ സംഘം നിലയത്തില്‍ വെച്ച് നടത്തുക. ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചിലവഴിക്കുന്ന റയ്യാന സ്തനാര്‍ബുദം, സ്റ്റെം സെല്‍ ഗവേഷണങ്ങളിലേര്‍പ്പെടും. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയും സഹകരിക്കും.
ആൺ കാഴ്ചകളുടെ തടവിൽ നിന്നും സ്വാതന്ത്ര്യത്തിൻ്റെ ആകാശത്ത്

കാർ ഓടിക്കാനും ഒറ്റയ്ക്ക് പുറത്തിറങ്ങാനും പോലും വിലക്കുകൾ നേരിട്ടിരുന്ന മത യാഥാസ്ഥിതികതയുടെ കെട്ടുകൾ അഴിഞ്ഞാണ് ശാസ്ത്ര പുരോഗതിയിൽ അറേബ്യൻ വനിതാ ലോകവും കണ്ണി ചേരുന്നത്. ലോകത്തെ മൂടുപടമണിയിച്ച് വരുതിയിലാക്കാൻ പുരുഷ ഫത്വകൾ ആയുധമണിയുമ്പോൾ സൌദി തന്നെ ഇതിന് തിരിച്ചടി നൽകുന്നത് ആധുനിക ലോകത്തിന് പ്രതീക്ഷ പകരുന്നതുമായി.
സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിക്ഷേപണത്തിന് മുമ്പ് റയ്യാന പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വന്തം നാട്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളുടെ മുഖം നേരില്‍ കാണുന്നത് അവര്‍ക്ക് ഏറെ ആവേശകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.


