‘വോള്‍ഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്കാരം നേടിയ എഴുത്തുകാരിയുമായ ഹിലരി മാന്റല്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഗർഭാശയ സംബന്ധമായ രോഗത്തിന് അടിമപ്പെട്ട് ദീർഘകാലം ചികിത്സയിലായിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ഹെൻട്രി എട്ടാമൻ്റെ വലംകയ്യായിരുന്ന തോമസ് ക്രോംവെല്‍ എന്ന ആശ്ചര്യ വ്യക്തിത്വത്തെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിച്ച ‘വോള്‍ഫ്ഹാള്‍’ ഹിലരിയുടെ ലോക പ്രശസ്തമായ നോവലാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ടു. ചരിത്രാഖ്യായികകളുടെ ചരിത്രത്തിലെ കാല്പന സൌന്ദര്യത്തിൻ്റെ വേറിട്ട വഴി തുറന്ന എഴുത്തുകാരിയാണ്.
1952 ലാണ് ഡേം ഹിലരി മേരി മാന്റല്‍ തോംസണ്‍ എന്ന ഹിലരി മാന്റല്‍ ജനിച്ചത്. ഇംഗ്ളണ്ടിലെ ഗ്ലസ്സോപ്പില്‍ ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായി വർന്നു. ദുരിതം നിറഞ്ഞ ജീവിതമായിരുന്നു. ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ തനിക്ക് എങ്ങനെയാണ് മതവിശ്വാസം നഷ്ടപ്പെട്ടതെന്നും ഹിലരി വ്യക്തമാക്കുന്നുണ്ട്.
കടുത്ത സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രവര്‍ത്തകയും പ്രചാരകയുമായിരുന്നു. സര്‍വകലാശാല പഠനത്തിന് ശേഷം വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തു. 1973-ലാണ് ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക്ഇവാനെ വിവാഹം കഴിക്കുന്നത്. പിറ്റെ വര്‍ഷം തന്നെ എഴുത്തിലേക്ക് തിരിഞ്ഞു.
ചരിത്രമായ രചനകൾ, ആഖ്യായികകൾ
ഫ്രഞ്ച് വിപ്ലവമായിരുന്നു ഹിലരി ആദ്യം ശ്രദ്ധ നല്കിയ പ്രമേയം. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി’ എന്ന തലക്കെട്ടില്‍ 1992-ലാണ് നോവല്‍ പുറത്തിറങ്ങിയത്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്ന പ്രസിദ്ധീകരണത്തില്‍ തന്റെ അനുഭവക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതോടെ ഹിലരിയെ ജനങ്ങള്‍ ഏറ്റെടുത്തു.
എവരി ഡേ ഈസ് മദേഴ്സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയ രചനകൾ ശ്രദ്ധ നേടി വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളിലൂടെ 2009ലും 2012ലും ബുക്കര്‍ പ്രൈസ് തേടിയെത്തി. ഇവയ്ക്ക് തുടർച്ചയായി രചിച്ച ദ മിറർ ആൻ്റ് ദ ലൈറ്റ് എന്ന കൃതിയും ഉൾപ്പെടുത്തി നോവൽ ത്രയം എന്ന നിലയ്ക്കാണ് പരിഗണിക്കുന്നത് രണ്ടു നോവലുകളുടെയും നാടകാവിഷ്കാരവും സിനിമയും ഉണ്ടായിട്ടുണ്ട്. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.


