പുതിയ കാലത്തിൻ്റെ ആത്മശൈഥില്യങ്ങളുടെയും അധികാരത്തിൻ്റെ ഗൂഡ വഴികളുടെയും അനുഭവ കാഴ്ചയുമായി രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ ഈ വർഷം 69 മത്സര ചിത്രങ്ങൾ എത്തും.
ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
ജയചന്ദ്ര ഹാഷ്മിയുടെ സ്വീറ്റ് ബിരിയാണി, സംഘർഷം നിറഞ്ഞ കാശ്മീരിലെ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ദി ഗുഡ് ന്യൂസ്, വിനോദ് ലീലയുടെ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. സിനിമയിലെ ചുംബന രംഗത്തിന്റെ പേരിൽ പോലും സിനിമകൾ സെൻസർ ചെയ്യുന്നതിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കിസ്സ് എന്ന ചിത്രം ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഉണ്ടാവും.
നാല് നിശബ്ദ ചിത്രങ്ങൾ ഉൾപ്പടെ 13 ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ 18 ചിത്രങ്ങളും 10 ക്യാമ്പസ് ചിത്രങ്ങളും ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 28 ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയിൽ ജീവിക്കുന്ന ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളുടെ കഥ പറയുന്ന എന്നിട്ടും ഇടമില്ലാത്തവർ, ഒരു വിപ്ലവാത്മക ഗായകസംഘത്തിന്റെ കഥ പറയുന്ന ദി കാസ്റ്റലെസ്സ് കളക്ടീവ്, കാൻ ചലച്ചിത്ര മേളയിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ എ നൈറ്റ് ഓഫ് നോയിങ്ങ് നത്തിങ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
നിശാന്ത ഗുരുമൂർത്തി സംവിധാനം ചെയ്ത ഗോപി, ജോഷി ജോസഫിന്റെ മിസോസൗണ്ട് സ്കേപ്സ് എന്നീ ചിത്രങ്ങൾ മേളയിലെ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. ചെക്കോവ്സ് ഗൺ, ഹനാൻ, മെമ്മറി ലോസ്, മ്യൂട്ടഡ് ക്രോസ് എന്നീ ചിത്രങ്ങൾ ക്യാമ്പസ് മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.