ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിംങിൻ്റെ വീട്ടിലും ഓഫീസിലും റെയിഡ്. കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും കണ്ടെടുത്തു.
1.65 കോടി രൂപയും ഏകദേശം 14.3 ലക്ഷം രൂപ മൂല്യം വരുന്ന 18,000 യു.എസ്. ഡോളറും 118 ബ്രിട്ടീഷ് പൗണ്ടും 80.72 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തു.
മധ്യപ്രദേശ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇത്. വിവിധ വസ്തുവകകളുമായും 48 ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്.
പരിശോധന നേരത്തെയുള്ള കേസിൽ
ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(ജബല്‍പുര്‍ രൂപത) ചെയര്‍മാനായ പി.സി.സിങ്ങിനെതിരേയും സ്ഥാപനത്തിലെ മുന്‍ രജിസ്ട്രാറായ ബി.എസ്. സൊളാങ്കിക്കെതിരേയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞമാസം കേസെടുത്തിരുന്നു. രൂപതയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്നും വ്യാജരേഖകള്‍ ചമച്ചെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ജബല്‍പുര്‍ നേപ്പിയര്‍ ടൗണിലെ വീട്ടിലും ഓഫീസിലും പോലീസ് സംഘം റെയ്ഡ് നടത്തിയത്.
കേസില്‍ പ്രതിയായ പി.സി. സിങ് നിലവില്‍ ജര്‍മനിയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തലവരിപ്പണം സ്വന്തം ആവശ്യത്തിന്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ പിരിച്ച കോടിക്കണക്കിന് രൂപ പി.സി. സിങ് സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഏകദേശം 2.70 കോടി രൂപയോളമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഈ പണം മറ്റുസ്ഥാപനങ്ങളുടെ ആവശ്യത്തിനും ബിഷപ്പിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ബിഷപ്പ് അടക്കം രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.


