ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു.
ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.
ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത് കൃത്യമായ ഗെയിമിങ് തന്ത്രങ്ങളോടെയായിരുന്നു
ആദ്യ ഗോൾ മരിച്ചുപോയ മകൾക്ക്
ബ്ലാസ്‌റ്റേഴ്‌സ് 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തി. ലൂണ ബോക്‌സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫില്‍ നിന്ന് ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് പാസാണ് ഗോളില്‍ കലാശിച്ചത്. പന്ത് കിടിലന്‍ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോള്‍ മരിച്ചുപോയ തന്റെ മകള്‍ക്കാണ് സമര്‍പ്പിച്ചത്.
ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റില്‍ കോച്ച്, ഇവാന്‍ കലിയുഷ്‌നിയെ കളത്തിലിറക്കിയാണ് വിജയ മുന കൂർപ്പിച്ചത്. 81-ാം മിനിറ്റില്‍ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാന്‍ കുതിപ്പ് കാട്ടി കൊടുത്തു.
87-ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. തകർപ്പൻ ഗോളായിരുന്നു. പക്ഷെ തൊട്ടടുത്ത മിനിറ്റില്‍ ഇവാന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു.
മതിൽ പോലെ ഈസ്റ്റ് ബംഗാൾ ഗോളി
ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്‌സിന് പലപ്പോഴും വിലങ്ങുതടിയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കമല്‍ജിത് രക്ഷപ്പെടുത്തി. 49-ാം മിനിറ്റില്‍ അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമല്‍ജിത്ത് രക്ഷപ്പെടുത്തിയിരുന്നു.


