71 പേരുടെ മരണത്തിനിടയാക്കിയ ജയ്പുർ സ്ഫോടന പരമ്പര കേസിൽ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി.
കേസ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ അന്വേഷണ സംഘത്തിന് എതിരെ പ്രത്യേക അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.
അന്വേഷണ ഏജൻസികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടി. ക്രൂര മനോഭാവത്തോടെ, മതിയായ രീതിയിൽ നിയമങ്ങൾ അറിയാത്തവരെപ്പോലെ, പരിശീലനം ലഭിക്കാത്തവരെപ്പോലെയാണ് അന്വേഷണ സംഘം കേസിനെ സമീപിച്ചത്. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായ പരാജയം പ്രോസിക്യൂഷനെ നിരാശപ്പെടുത്തി, ഹാജരാക്കിയ തെളിവുകളൊന്നും തന്നെ മതിയായതല്ലെന്നും അദ്ദേഹം ജെയ്ൻ പറഞ്ഞു.
കൊത്വാലി, മനക് ചൗക് പോലീസ് സ്റ്റേഷനുകളിലായി എട്ട് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷമായി മുഹമ്മദ് സൈഫ് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. മുഹമ്മദ് സർവർ അസ്മി, സൈഫുറഹ്മാൻ എന്നിവർ 14 വർഷവും മുഹമ്മദ് സൽമാൻ 13 വർഷവും ജയിലിലാണ്. കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് നേരത്തെ തന്നെ കീഴ്കോടതി വിട്ടയച്ചിരുന്നു.
2008 മെയ് മാസത്തിലാണ് രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്‌ഫോടന പരമ്പര നടന്നത്. സ്‌ഫോടക വസ്തുക്കള്‍ വെച്ച സൈക്കിളുകള്‍ ജയ്പുര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. പുലര്‍ച്ചെ 7.20 മുതല്‍ 7.45 വരെയുള്ള സമയത്തിനിടയ്ക്കാണ് സ്‌ഫോടനങ്ങള്‍ നടന്നത്.സംഭത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്ത് ഇടങ്ങളിലാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത്. ഇതില്‍ ഒമ്പതിടത്തും സ്‌ഫോടനം നടന്നു.
മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവരുടെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീർ ജെയിൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. 2008-ലെ ജയ്പുർ സ്ഫോടന പരമ്പര കേസിൽ നാല് പേർക്കെതിരെ 2019-ൽ കീഴ്കോടതി വധശിക്ഷ നൽകിയിരുന്നു. കേസിൽ മതിയായ തെളിവുകളില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച സംഘത്തിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി.


