ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്മാരുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്ലാമിയും ഏതാനും ചില മുസ്ലിം സംഘടനകളും അടുത്തിടെ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിരുന്നു. ഹരിയാണയില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ, ഇന്ത്യ നിലവിൽ ഒരു ഹിന്ദു രാഷ്ട്രം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്നത് ഒരു സാസ്കാരിക സംജ്ഞയാണെന്നും ഭരണഘടനാ അധിഷ്ഠിതമായ സ്റ്റേറ്റുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം സമ്മേളന വേദിയിൽ വ്യക്തമാക്കി.
സംഘപരിവാർ ഒരു പുറപ്പാടും നടത്തിയിട്ടില്ല
‘ആ ഭാഗത്ത് നിന്ന് ഒരു ക്ഷണം ഉണ്ടാകുമ്പോള്‍, അവരുടെ ഭാഗത്ത് നിന്ന് ഒരു ദൃശ്യമായ താത്പര്യം കാണുമ്പോള്‍, അവര്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുമ്പോള്‍, ഞങ്ങള്‍ അതിനനുസരിച്ച് പ്രതികരിക്കും. മറുഭാഗത്ത് നിന്നായിരിക്കണം മുന്‍കൈ എടുക്കേണ്ടത്. സംഘപരിവാര്‍ ഒരു പുറപ്പാടും നടത്തിയിട്ടില്ല. ആ ഭാഗത്ത് നിന്നുള്ള പോസിറ്റീവായിട്ടുള്ള നടപടികളോട് മാത്രമാണ് ഞങ്ങള്‍ പ്രതികരിച്ചത്’. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി.
‘അവര്‍ ആര്‍എസ്എസിനെ വിശ്വസിക്കുന്നു, ചിലര്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ഞങ്ങളെ വിശ്വസിക്കുന്നവരെ ഞങ്ങള്‍ക്ക് സ്വീകാര്യരാണ്. ഞങ്ങള്‍ അവരെ കണ്ടുമുട്ടുന്നു. ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കും ചായകുടിക്കും ദോഷമില്ല. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ഞങ്ങള്‍ കണക്കാക്കുന്നു. ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമായോ മതവുമായോ വ്യത്യാസമില്ല. രാഷ്ട്ര താത്പര്യത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം എന്നതാണ് ഞങ്ങളുടെ ഏക താത്പര്യം’ ഹൊസബലെ കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ കാണും. മുസ്ലീങ്ങളെ കണ്ടുമുട്ടുന്നു, കിസ്ത്യാനികളെ കാണുന്നു, വിദേശികളെ കാണുന്നു. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍, ചര്‍ച്ചകള്‍ നടക്കുന്നു. ഇതാണ് ജനാധിപത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനാ പ്രതിനിധികള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ഇത് കേരളത്തിലടക്കം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ആദ്യമായാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജമാഅത്ത് സംഘടനകളാണെന്ന് ഇതു സംബന്ധിച്ച ആര്‍എസ്എസ് നേതൃത്വത്തിന്റെ വിശദീകരണം.
ഇതിനിടെ വ്യത്യസ്ത ലിംഗക്കാര്‍ക്കേ പരസ്പരം വിവാഹിതരകാന്‍ കഴിയൂവെന്നും മറ്റുള്ളതെല്ലാം സംസ്കാരത്തിനും ചിന്തയ്ക്കും എതിരാണെന്നും അഭിപ്രായപ്പെട്ടു.


