രാജ്യത്തെ എല്ലാ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മാര്‍ച്ച് മുതല്‍ എല്ലാ മാസവും 15 മണിക്കൂര്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിയിപ്പ്. ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള സമീപകാല മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉൾപ്പെടുത്തിയാണ് നിയന്ത്രണം.
മന്ത്രാലയം നല്‍കിയ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്വകാര്യ പ്രക്ഷേപകര്‍ ദിവസവും 30 മിനിറ്റ് പൊതുസേവന സംപ്രേക്ഷണം ഏറ്റെടുക്കണമെന്നാണ്. സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം ഉള്‍പ്പെടുത്താമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഉള്ളടക്കം തുടര്‍ച്ചയായി 30 മിനിറ്റ് ആയിരിക്കേണ്ടതില്ല. അതായത് പല സമയങ്ങളിലായി ദേശീയ താത്പര്യം നൽകണം . പ്രക്ഷേപണം ചെറിയ സമയ സ്ലോട്ടുകളായി വിഭജിക്കാം, എന്നാല്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ ഇതിന് അനുവാദമില്ലെന്നും മന്ത്രാലയം അറിയിച്ചു.
എന്താണ് ദേശീയ താത്പര്യം എന്നത് ഭരണ നേതൃത്വം വ്യക്തമാക്കുന്നില്ല. എന്നാൽ പ്രക്ഷേപകര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിൻ്റെ റെക്കോര്‍ഡ് സൂക്ഷിച്ച വെക്കുകയും ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിന്റെ റെക്കോര്‍ഡ് സൂക്ഷിക്കും. ഇതിന് പുറമെ പ്രക്ഷേപകര്‍ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ പ്രതിമാസ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കാമ്പയിൻ ചെയ്യുന്നത് വർധിക്കുന്ന ഘട്ടത്തിലാണ് നിർദ്ദേശം. അപ്ലിങ്കിംഗ്/ഡൗണ്‍ലിങ്കിംഗ് പോളിസി ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ട് വിഷയങ്ങളിലേക്കും മന്ത്രാലയം ചേര്‍ത്തിട്ടുണ്ട് – വിദ്യാഭ്യാസവും സാക്ഷരതയും; കൃഷിയും ഗ്രാമവികസനവും, ആരോഗ്യവും കുടുംബക്ഷേമവും, ശാസ്ത്ര – സാങ്കേതി, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സംരക്ഷണം, ദേശീയോദ്ഗ്രഥനം.
12 മണിക്കൂറില്‍ കൂടുതല്‍ ഭക്തി/ആത്മീയ/യോഗ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാനലുകളില്‍ നിന്ന് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ ചാനലുകളെ വിലക്കിയതിന് പിന്നാലെ
സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് കഴിഞ്ഞ വർഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. 2023 ഡിസംബറോടെ പൂർണ്ണമായും സംസ്ഥാനങ്ങൾ ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.
കേരളത്തിൽ വിക്ടേഴ്സ് ചാനലിനെ വരെ എതിരായി ബാധിക്കുന്ന ഈ നിർദ്ദേശം വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാൽവി ടിവി, ആന്ധ്രാ പ്രദേശ് സർക്കാരിന്റെ ഐപി ടിവി എന്നിവയും അനിശ്ചതത്വം നേരിട്ടിരുന്നു.


