ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിച്ചു. ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നൽകിയത്. ഇയാൾ പിന്നെ ഒളിവിൽ പോയതും ദുരൂഹമായി തുടരുകയാണ്.
ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നു. എം.എൽ.എമാരിൽ ചിലരുമായി ശ്യാംലാലിന് അടുത്തബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെപ്പറ്റി ആദ്യം പരാതി വന്നപ്പോഴാണ് പോലീസ് മനോജിൻ്റെ മൊഴിയെടുത്തത്. എം.എൽ.എ. ഹോസ്റ്റലിൽ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെട്ടത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ ഈ കാറിലാണ് ശ്യാംലാൽ ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ അഭിമുഖത്തിനായി എത്തിച്ചത് എന്നിങ്ങനെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തട്ടിപ്പിൻ്റെ ഭാഗമായ അനിൽകുമാർ ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ്. പ്രതിയായ ദിവ്യ നായരെ പണവുമായി കാണാൻ പോകുന്ന ഉദ്യോഗാർഥികളുടെ ഒപ്പം അനിലുമുണ്ടായിരുന്നുവെന്നാണ് പരാതി. അതേസമയം ടൈറ്റാനിയത്തിൽ ഇന്നലെ നടത്തിയ പൊലീസ് പരിശോധനയിൽ ലീഗൽ ഡെപ്യൂട്ടി ജി.എം ശശികുമാരൻ തമ്പി നോക്കിക്കൊണ്ടിരുന്നു ഫയലുകൾ പിടിച്ചെടുത്തു. അതിനിടെ ബിവറേജസ് കോർപ്പറേഷനിലും ഇതേ സംഘം ജോലി വാഗ്‌ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഭിച്ച പരാതിയിൽ കോട്ടയത്തു പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസിൽ ഇതുവരെയായി ഒന്നാംപ്രതി ദിവ്യ നായർ മാത്രമാണ് പിടിയിലായത്. പ്രധാനപ്രതികളായ ശശികുമാരൻ തമ്പി, ശ്യാംലാൽ, പ്രേംകുമാർ, മനോജ്, ദിവ്യയുടെ ഭർത്താവ് രാജേഷ് എന്നിവർ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി മനോജ് കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് മനോജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് ഇയാളുടെ വാദം. മനോജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിനിരയായവരിൽ ഇതുവരെ 13 പേരാണ് പരാതി നൽകിയത്. 78 ലക്ഷം രൂപ ഇവർക്ക് നഷ്ടമായി.
വഴി ഒരുക്കിയത് ദിവ്യ നായരും ഭർത്താവും
ടൈറ്റാനിയത്തിന്റെ ഭരണത്തിൽ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭർത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാർ. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാർഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ ഉന്നയിച്ചതോടെ, പലർക്കും പണം തിരികെ നൽകി ഒത്തുതീർപ്പിനും ചില ഇടനിലക്കാർ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പോലീസിന് തെളിവുനൽകാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തിൽ 120 പേരെ നിയമിച്ചിരുന്നു. ഇതിൽ 90 പേരെ ഓപ്പറേറ്റർ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളിൽ ഈ സംഘത്തിന്റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിട്ടുണ്ട്.
ജോലി തട്ടിപ്പിൽ കൂടുതൽപ്പേർ ഇടനിലക്കാരായതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം അമരവിള സ്വദേശിയും അധ്യാപകനുമായ ഷംനാദിനെതിരേ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന ശശികുമാരൻ തമ്പി, ശശികുമാരൻ തമ്പിയുടെ സുഹൃത്തായ ശ്യാംലാൽ എന്നിവരുമായി ബന്ധമുള്ളവരാണ് മറ്റ് ഇടനിലക്കാരെന്നാണ് പോലീസിന്റെ നിഗമനം.നേരത്തേ േപഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിലും ഉന്നപദവി വഹിച്ചിരുന്നതിനാൽ ശശികുമാരൻ തമ്പിക്ക് ഉദ്യോഗസ്ഥരുടെയിടയിൽ വലിയ സ്വാധീനമാണുണ്ടായിരുന്നത്. കർശനമായ സുരക്ഷയുള്ള ടൈറ്റാനിയത്തിൽ ഇവർക്ക് എളുപ്പത്തിൽ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കിയത് മറ്റു ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.


