ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും കൂട്ടാളിയും പിടിയിൽ. തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32), മരട് മച്ചിങ്ങൽ മുഹമ്മദ് അമീൻ (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നസീമ കടവന്ത്ര പുതിയറോഡിൽ മുഴീക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പിന് കളം ഒരുക്കിയത്. എറണാകുളം സ്വദേശിയായ ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്താൻ സാഹചര്യം ഒരുക്കി. ഇരുവരും അടുപ്പമായതോടെ സ്വകാര്യത വർധിച്ചു. ഈ ദൃശ്യങ്ങൾ മുഹമ്മദ് അമീൻ എന്ന കൂട്ടാളിയുടെ സഹായത്തോടെ മൊബൈൽഫോണിൽ ചിത്രീകരിച്ചു.
ദൃശ്യങ്ങൾ കാണിച്ച് 5,44,000 രൂപ വാങ്ങിച്ചെടുത്തു എന്നാണ് കേസ്. ഡോക്ടറുടെ കാർ ഇരുവരും സ്വന്തം ആവശ്യത്തിന് കൈക്കലാക്കുകയും ചെയ്തു. കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നതോടെ ഡോക്ടർ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അസി. കമ്മിഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് അമീനെ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തപ്പോൾ നസീമയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടി. ചോദ്യംചെയ്യലിൽ കിട്ടിയ പണം ഇരുവരും വീതിച്ചെടുത്തതായി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.


