ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.
കേരളത്തിൽ മാത്രമാണ് ഏറ്റവും പഴയ സമ്പ്രദായത്തിൽ ലൈസൻസ് സാധാരണ കടലാസിൽ ലാമിനേറ്റ് ചെയ്ത് നൽകുന്നത്. വർഷങ്ങളായി സ്മാർട്ട് ലൈസൻസ് എന്ന പേരിൽ ഫീസ് വാങ്ങിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളും വാർത്തകളും ഉണ്ടായിരുന്നു. ഇത്തരത്തിൽ കാശ് അടച്ചവരോട് വീണ്ടും തുക ആവശ്യപ്പെട്ടാണ് സ്മാർട്ട് കാർഡ് വാഗ്ദാനം.
ലൈസൻസ് എങ്ങിനെ സ്മാർട്ട് ആക്കാം
കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതി.പരിവാഹന്‍ വെബ്‌സൈറ്റിലൂടെ കാര്‍ഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നല്‍കാം.
പുതിയ ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസുംകൂടി അടയ്ക്കണം. ഒരു വര്‍ഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടിവരും.
മേയ്മുതല്‍ വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയില്‍ േപഴ്സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല.
പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളില്‍െൈ മക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.
ഇതുവരെ വാങ്ങിയ കാശ് എന്തു ചെയ്തു
22 വർഷമായി ഹൈക്കോടതിയിൽ നടന്ന കേസിൽ സർക്കാരിന് അനുകൂലമായി കഴിഞ്ഞദിവസം തീരുമാനം ഉണ്ടായതോടെയാണ് 7 സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള കാർഡ് പുറത്തിറക്കാൻ മോട്ടർവാഹന വകുപ്പിനു കഴിയുന്നത്. 22 വർഷം മുൻപ് ബെംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായും (ഐടിഐ) അവർ ഇതിനായി ചുമതലപ്പെടുത്തിയ ഡൽഹി കേന്ദ്രമായ റോസ് മെർത്ത സൊല്യൂഷൻസ് എന്ന കൺസോർഷ്യവുമായിട്ടായിരുന്നു സർക്കാരിന്റെ ആദ്യ കരാർ. 198 രൂപയുടെ പിവിസി കാർഡും 395 രൂപയുടെ സ്മാർട്ട് ഒപ്റ്റിക്കൽ കാർഡുമായിരുന്നു അന്നത്തെ കരാറിൽ പറഞ്ഞിരുന്നത്. ഇൗ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി.
ഇതിനെതിരെ റോസ് മെർത്ത സൊല്യൂഷൻസ് ഹൈക്കോടതിയിൽ കേസ് നൽകി. ഇതിനുശേഷം പല സർക്കാരുകളായി കെൽട്രോൺ, കേരള ബുക്ക് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എന്നിവർക്കു സ്മാർട് കാർഡ് നിർമിക്കാൻ കരാർ നൽകിയെങ്കിലും റോസ് മെർത്തയുടെ എതിർവാദത്തിൽ കോടതി ഇതു തടഞ്ഞു.
ഇതെത്തുടർന്നു സർക്കാർ തന്നെ സ്മാർട് കാർഡ് പ്രിന്റിങ്ങിനു തയാറെടുത്തു. 22 വർഷം മുൻപ് 198 രൂപ വിലയിട്ട കാർഡ് ഇപ്പോൾ 60 രൂപയ്ക്കു നിർമിക്കാനാകുമെന്ന് ഉപകരണങ്ങൾ സ്വന്തം നിലയ്ക്കു വാങ്ങി പ്രിന്റ് ചെയ്ത ശേഷം സർക്കാർ കോടതിയെ അറിയിച്ചു.


