ജയിലിൽ അടയ്ക്കപ്പെട്ട ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു. ഇരുവരുടേയും രാജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു.
മദ്യനയക്കേസില്‍ രണ്ടു ദിവസം മുമ്പാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിലാണുള്ളത്. കള്ളപ്പണ കേസ് എടുത്ത് കഴിഞ്ഞ മെയ് മാസം ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലിലാണ്.
അറസ്റ്റുമായി ബന്ധപ്പെട്ട് സിസോദിയ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ സിസോദിയ ജാമ്യാപേക്ഷ നല്‍കി. പിന്നാലെയാണ് രാജി.
ധനകാര്യം അടക്കം 18 ഓളം വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ഇരുവർക്കും രണ്ട് വർഷത്തിലധികം തടവ് ലഭിക്കയാണെങ്കിൽ സീറ്റ് നഷ്ടപ്പെട്ടു. ആറു വർഷത്തേക്ക് മത്സരിക്കാനും ബുദ്ധിമുട്ടാവും.


