തമിഴ്നാട് വൈദ്യുതിമന്ത്രി വി. സെന്തില്‍ ബാലാജിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതികളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മന്ത്രിയുടെ ചേംബറിൽ കടന്നാണ് പരിശോധന. അമിത് ഷാ തമിഴ് നാട് സന്ദർശിച്ച് പാർട്ടി കരുനീക്കങ്ങൾ നടത്തിയതിന് തൊട്ടു പിന്നാലെയാണ് പരിശോധന.
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് രംഗത്ത് എത്തി. എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം തുടരില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ശ്രമിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ആവർത്തിക്കുന്നത് ചൂണ്ടിക്കാട്ടാനാകും. ഏത് അന്വേഷണത്തോടും പൂര്‍ണമായും സഹകരിക്കുമെന്ന് സെന്തില്‍ ബാലാജി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ റെയ്ഡ് നടത്തേണ്ട ആവശ്യമെന്താണ് ? സെക്രട്ടേറിയറ്റില്‍പോലും റെയ്ഡ് നടത്താന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാനാണോ ? അതോ ഭീഷണിപ്പെടുത്താനാണോ എന്നും മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു.
രാഷ്ട്രീയ പ്രേരിതമായ റെയ്ഡാണ് നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കകം നടത്തിയ റെയ്ഡിന്റെ അര്‍ഥമെന്താണ് ? സെക്രട്ടേറിയറ്റില്‍ നടത്തിയ റെയ്ഡ് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഭീഷണിയുടെ രാഷ്ട്രീയം ജനം കാണുന്നുണ്ടെന്നും സ്റ്റാലിന് ഓർമ്മപ്പെടുത്തി.


