മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉടമ അറസ്റ്റിൽ. ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമനാസർ ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് എലത്തൂരില്‍നിന്നാണ് നാസര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാളുടെ ഫോൺ ഏറണാകുളത്താണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇതിനെ പിന്തുടർന്നാണ് പൊലീസ് കണ്ടെത്തൽ.
നാസറിന്റെ കാര്‍ കൊച്ചിപോലീസ് തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് വ്യക്തമാവുന്നത്.
ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ പ്രതിയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം നടത്തി. ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.
താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തിരക്ഷപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു.