കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് എത്തിയത്. വില്പനയ്ക്ക് വെച്ച വീട് കാണാൻ എത്തിയതാണ്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല.
മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
രണ്ടാഴ്ചയ്ക്ക് ഇടയിൽ കിഴക്കോത്ത് മിന്നലേറ്റുള്ള മരണം ഇത് രണ്ടാമത്തെ സംഭവമാണ്.
കൊടുവള്ളി, താമരശേരി, മുക്കം, തിരുവമ്പാടി മേഖലകളിൽ ഏതാനും ദിവസങ്ങളായി ഇടിമിന്നൽ ശക്തമാണ്. ഉച്ചകഴിയുന്നതോടെ ഇടവിട്ട് കനത്ത മഴയും പെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. കൊടുവള്ളി കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. മെയ് 30ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.


