ആഡംബര ബസിൽ കഞ്ചാവ് കടത്തിയ രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്ലൻഡ് കഞ്ചാവ് കണ്ടെത്തിയതായി ആന്റി നാർക്കോട്ടിക് സംഘം അറിയിച്ചു.
പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബുവും വിനിഷയും നേരത്തെയും സമാനമായ കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തായ് ലാൻ്റിൽ കഞ്ചാവിന് നിമയപരമായി വിലക്കില്ല. 1960 കളിൽ അമേരിക്കൻ സേനാ ക്യാമ്പ് തുടങ്ങിയതോടെയാണ് തായ് കഞ്ചാവ് ലോക ശ്രദ്ധയിൽ വരുന്നത്. പിൽക്കാലത്ത് ഫ്രാൻസിലെ വൈൻ ഉല്പാദകർക്ക് മുന്തിരപ്പാടം എന്നപോലെ തായ് ജനതയ്ക്ക് കന്നാബി കൃഷി ആശ്രയമായ സാഹചര്യമായിരുന്നു. ലാവോസ് കമ്പോഡിയ വിയറ്റ്നാം എന്നിങ്ങനെ രാജ്യങ്ങളിൽ ഇവയുടെ കൃഷി കേന്ദ്രീകരിച്ചു വളർന്നു. ഇപ്പോൾ ഓൺലൈൻ വഴി വരെ വില്പന നടത്തുന്ന സാഹചര്യം മയക്കുമരുന്ന് വിപണിയുടെ വളർച്ചയ്ക്ക് കാരണമായി മാറിയിരിക്കയാണ്.


