കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.
സോമന് മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന് ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വലിയ തോതില്‍ മണ്ണിടിഞ്ഞ് വീടിന്റെ മുകളില്‍ പതിച്ചിട്ടുണ്ട്. വീട് പൂര്‍ണമായും മണ്ണിനടയിലായിരുന്നനു. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. ജെസിബി എത്താന്‍ ബുദ്ധിമുട്ട് നേരിട്ടത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി
മണ്ണിനടിയിലായത് ഒരു കുടുംബം മുഴുവൻ
തങ്കമ്മയുടെ മൃതദേഹമായിരുന്നു തിരച്ചിലിനിടെ ആദ്യം കണ്ടെത്തിയത്. പിന്നാലെ ദേവാനന്ദിന്റേയും. ഷിമയുടെ മൃതദേഹം കണ്ടെത്താന്‍ വൈകിയിരുന്നു. ഡോഗ് സ്കാഡിന്റെ പരിശോധനയിലാണ് സോമന്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.
ഉരുള്‍പ്പൊട്ടിയ മേഖലയില്‍ ഇന്നലെ അര്‍ധരാത്രിമുതല്‍ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രദേശത്ത് 131 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശവാസികളെ സ്കൂളുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


