ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി. നേതാവുമായി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ സി ബി ഐ വീണ്ടും നൊട്ടീസ നൽകി. മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും വിളിപ്പിച്ചത്. രാവിലെയെത്താനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
തേജസ്വി യാദവ് ഇതുവരെ ഹാജരായിട്ടില്ല. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലാണ് എന്നാണ് അറിയിച്ചിട്ടുള്ളത്. ഗർഭിണിയായ ഭാര്യയെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തത് അവരെ അവശയാക്കി എന്ന ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പാർപ്പിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. 24 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധിച്ചു.
യു.എസ്. ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തില്‍നിന്ന് പിടിച്ചെടുത്തു എന്നാണ് വാർത്ത. മറ്റു പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും പരിശോധന നടത്തിയ വീടുകളില്‍നിന്ന് കണ്ടെടുത്തതായും ഇ.ഡി. വ്യക്തമാക്കി.
ലാലുപ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്.പി. നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്.ജെ.ഡി. മുന്‍ എം.എല്‍.എ.യും ലാലുവിന്റെ ഉറ്റസുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി. സംഭവത്തില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇ.ഡി.യുടെ പരിശോധന. പിതാവ് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ യാദവ് കുടുംബത്തിന് സമ്മാനമായോ കുറഞ്ഞ വിലക്കോ ഭൂമി നല്കിയിരുന്നവര്ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയിരുന്നു. ഈ കേസിലാണ് സി.ബി.ഐ. അന്വേഷണവും ഇ.ഡി.യുടെ പരിശോധനയും .


