കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കിയതിൽ ദുരൂഹത ആരോപിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞ കമ്പനിയാണ്. ഇതിനെ നിയന്ത്രിക്കുന്നത് ആരാണെന്നുള്‍പ്പെടെ യാതൊരു വിവരവും ആര്‍ക്കുമറിയില്ല. ഈ സാഹചര്യത്തിൽ കമ്പനിയ്ക്ക് പ്രതിരോധ ഉപകരണങ്ങളുടെ കരാർ നൽകിയത് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ നിയന്ത്രണം ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരസ്യപ്പെടുത്തി.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ലണ്ടനില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസ്താവന ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. രാഹുലിനെതിരെ ഭരണപക്ഷത്തിന്റെയും സര്‍ക്കാരനുകൂല സംഘടനകളുടേയും പ്രകടനങ്ങൾക്കിടെയാണ് ഇത്.
ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്.
ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തി.
അദാനി വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലോക്‌സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. ബുധനാഴ്ചയും രണ്ടു മണി വരെ ലോക്‌സഭയും നിയമസഭയും നിര്‍ത്തിവെച്ചു. അദാനി ഗ്രൂപ്പുമായുള്ള കേന്ദ്ര ബന്ധങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു രാഹുലിൻ്റെ വെളിപ്പെടുത്തലുകൾ. എന്നാൽ തെളിവില്ലാത്ത ആരോപണങ്ങൾ എന്ന വിശദീകരണത്തോടെ പ്രതിപക്ഷം നടപടി ആവശ്യപ്പെട്ടു.
പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തള്ളി. രാഹുല്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ മാത്രമാണ് രാഹുല്‍ പങ്കുവെച്ചതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് മോദിയാണെന്നും ഖാര്‍ഗെ ആരോപിച്ചു.


