രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ നിശ്ചയിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ബിജെപിയുടെ വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ആദിവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഇവർ ഒഡീഷ സ്വദേശിയാണ്.
ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്
എൻ.ഡി.എ സ്ഥാനാർഥി പട്ടികയിൽ നേരത്തെ തന്നെ ഇവരുടെ പേര് ഉയർന്നു വന്നിരുന്നു.
1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയാണു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്.
രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്.
കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു.
ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. നവീന്‍ പട്നായിക് മന്ത്രിസഭയില്‍ ആയിരുന്നു ഇത്. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു. .
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്കെ, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപതി മുർമുവിന്റെ പേരിനൊപ്പം എൻ.ഡി.എ ലിസ്റ്റിൽ ഉണ്ടായിരുന്നത്.
കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ നേരത്തെ തീരുമാനിച്ചിരുന്നു. ബി ജെ പി പക്ഷത്തുണ്ടായിരുന്ന യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്നാണ് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രഖ്യാപിച്ചിരുന്നു.
ആരു ജയിക്കും
എം.പി.മാരും എം.എല്‍.എ.മാരുമടങ്ങുന്ന 48.9 ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എ.യ്ക്കുള്ളത്.
പ്രതിപക്ഷ കൂട്ടായ്മയ്ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടികളും മറ്റു പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 51.1 ശതമാനം വോട്ടുണ്ട്.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി.യോ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്. കോണ്‍ഗ്രസോ മാത്രം പിന്തുണച്ചാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് ജയിക്കാം.
ഈ രണ്ടു പാര്‍ട്ടികളും പ്രതിപക്ഷ ഐക്യനിരയ്ക്കൊപ്പം എത്താന്‍ സാധ്യത വിരളമാണെങ്കിലും ചര്‍ച്ച തുടരാനാണ് കോണ്‍ഗ്രസ് ശ്രമം.
ബി.ആര്.എസിന്റെ നേതാവ് ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിതര മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സമവായശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
ബി.ജെ.പി.യുമായി അകല്‍ച്ചയിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍-യു ഇത്തവണ അവരുടെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. നേരത്തെ എൻ ഡി എയ്ക്ക് എതിരെ ലാലു പ്രസാദ് യാദവിനെയും കൂടെ കൂട്ടിയാണ് നിതീഷ് കുമാർ സംസ്ഥാനം പിടിച്ചത്. ഇത്തവണ ബി ജെ പി ഒപ്പമാണെങ്കിലും നിതീഷിൻ്റെ കർക്കശമായ മേൽക്കൈയിലാണ്.