നടന് ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്.
കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന് പറഞ്ഞിരുന്നത്.
സമാനമായ കേസില്‍ പക്ഷേ കൃത്യമായി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിലേക്ക് കടന്നതും.
പാര്ക്കിന് സമീപത്ത് വച്ച് 14 ഉം ഒൻപതും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പത്രി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്കി.
കാറിനെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കാറ് കണ്ടെത്താനായത്. പിന്നീട് കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.


