നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാലാണിത്. ഇനി പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം.
കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് വിസ്താരം.
വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു
കേസില്‍ വിചാരണ നടപടി പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വര്‍ഷം ജനുവരിയോടുകൂടി വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ആദ്യഘട്ടം വിചാരണ അവസാനിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യാഗസ്ഥന്‍ ബൈജു എം.പൗലോസിന്‍റെ വിചാരണ മാത്രമാണ് പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയില്‍ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ 36 പേര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍, സായ് ശങ്കര്‍ ആടക്കമുള്ളവര്‍ ഈ 36 പേരില്‍ ഉള്‍പ്പെടും.


