നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത ആഘോഷിച്ച് തീരുന്നതിന് മുൻപേ വിവാദവും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് വാർത്ത. ഇന്ത്യയിൽ നിലവിലുള്ള നിയമം മറികടന്ന് വാടക ഗർഭധാരണം നടത്തി എന്ന പരാതിയാണ് അന്വേഷണ വകുപ്പിന് മുന്നിൽ എത്തിയിരിക്കുന്നത്.
വാടക ഗർഭധാരണം വ്യവസ്ഥകൾക്ക് വിധേയം
വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇരുവരുടെയും കാര്യത്തിൽ ഇത് തികഞ്ഞിട്ടില്ല. ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം.
ഇരുവരും കുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
21നും 36നും മദ്ധ്യേ പ്രായമുള്ള വിവാഹം കഴിച്ച സ്ത്രീയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡ ദാനം ചെയ്യാൻ കഴിയൂ എന്നാണ് നിയമം. വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണം എങ്ങനെ സാധ്യമാകും എന്നാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. നിയമലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നും നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.


