കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ തിരികെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടുള്ളവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നാളത്തെ തലമുറയെ മുന്നിൽ കണ്ടാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് കെ-റെയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള മോഡല്‍ വികസനം മാതൃകാപരമാണ്. അന്തര്‍ദേശീയ തലത്തില്‍ വരെ കേരള മോഡല്‍ പഠനമാക്കുന്നു. സര്‍വ്വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതാണ്. അതിനാല്‍ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സില്‍വര്‍ ലൈന്‍ ലക്ഷ്യമിടുന്നത്. വലതുപക്ഷം വികസനത്തിന് വേണ്ടിയുള്ള നിലപാടല്ല എടുക്കുന്നത്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയം. സര്‍ക്കാരിന്റെ വികസനങ്ങള്‍ ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. പ്രതിപക്ഷം ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു. എന്നാൽ എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം എന്നാണ് പറഞ്ഞത്. എന്നാല്‍, നടപ്പാക്കിയത് അറുപതിനായിരം കോടിയുടെ വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ദേശീയപാത മോശമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയതാണ്. കേരളത്തിൽ നീങ്ങാൻ പറ്റാത്ത നിലയായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടപ്പായില്ല. 45 മീറ്ററിൽ റോഡ് വേണം എന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. പക്ഷേ യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ തടസം നിന്നു. ചെലവ് കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞതോടെ തർക്കമായി. ഗഡ്കരിയുമായി ദീർഘ ചർച്ച നടത്തി ഒത്തുതീർപ്പാക്കി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം കേരളം നൽകേണ്ടിവന്നു. അയ്യായിരത്തിൽ അധികം കോടി രൂപ കൊടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
ഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നൊരു പ്രക്ഷോഭം വന്നാൽ സർക്കാർ സംവിധാനത്തിന്‍റെ ഉത്തരവാദിത്തം നിർവഹിക്കണം. ആരുടെയെങ്കിലും വാശിക്ക് മുന്നിൽ നോക്കി നിൽക്കാൻ സർക്കാരിന് ആകില്ല. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആർക്കും അതൃപ്തിയുണ്ടായില്ല.
അന്ന് അതൃപ്തി പ്രകടിപ്പിച്ചവർക്ക് പിന്നീടതിൽ നിരാശയുണ്ടായിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞു. പക്ഷേ പദ്ധതി പൂർത്തിയായി. അടുക്കളയിലേക്ക് പൈപ്പ് ഗ്യാസ് എത്താൻ പോകുന്നു. നാടിൻ്റെ വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് സർക്കാരിൻ്റെ പ്രാഥമിക കാര്യം. ദേശീയ പാതാ വികസനം നന്നായി പണി നടന്നുവരുന്നു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


