സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട് എന്നു പറഞ്ഞ അവർ ഉത്തരവാദിത്തം സർവ്വകലാശാലകളുടെ ഭാഗത്തേക്ക് മാറ്റി.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന് വിസിമാരുടെ യോഗത്തിൽ കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ഇത്തത്തിൽ തുടങ്ങാനാകുന്ന കോഴ്‌സുകളുടെ പട്ടിക 15 ദിവസത്തിനുള്ളിൽ സർവകലാശാലകൾ നൽകണം.
2024ൽ എല്ലായിടത്തും ഇതാരംഭിക്കും. മൂന്നാം വർഷം ബിരുദസർട്ടിഫിക്കറ്റോടെ വിദ്യാർഥിക്ക് പുറത്തുപോകാം. താൽപ്പര്യമുള്ളവർക്ക് മാത്രമാണ് നാലുവർഷ ബിരുദം. ബിരുദ പാഠ്യപദ്ധതിയുടെ ഫൗണ്ടേഷൻ കോഴ്‌സിൽ ഭരണഘടന, സാമൂഹികനീതി സങ്കൽപ്പം, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.
ഒരുക്കം തുടങ്ങിയിട്ട് വർഷങ്ങൾ, ഓരോ വർഷവും നീട്ടി പ്രസ്താവനകൾ
അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2022 നവംബറിൽ ഇക്കാര്യം മന്ത്രി ആവർത്തിക്കയും ചെയ്തു. എന്നാൽ തുടർ നടപടികൾ ഒന്നുമില്ലാതെ സർവ്വകലാശാലകളും കാത്തിരുന്നു. ദേശീയ നിലവാത്തിനപ്പുറം വിദ്യാഭ്യാസ ആവശ്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇഴച്ചിലും പ്രസ്താവനകളും.
അന്നു പറഞ്ഞ പ്രകാരം
രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴ്‌സിന്റെ മാര്‍ഗരേഖയ്ക്ക് യുജിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്.
ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.
പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു (2022 നവംബർ )
2020 ൽ കേരളം തുടങ്ങിയ ഒരുക്കം, ഇപ്പോഴും കൃത്യതയില്ലാതെ പ്രസ്താവകൾ
ഗവേഷണത്തിനു മുൻതൂക്കം നൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് നടപ്പ് അധ്യയനവർഷം തന്നെ തുടങ്ങാമെന്ന് വിദഗ്ധസമിതി ശുപാർശ 2020 ലാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇതോടൊപ്പം, തുടങ്ങാവുന്ന കോഴ്സുകളും നിർദേശിക്കുന്ന റിപ്പോർട്ട് എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി സർക്കാരിനു നൽകിയിരുന്നു.
പരമ്പരാഗതവിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് പഠനം തുടങ്ങിയിട്ടില്ലാത്ത പുതിയ വിഷയങ്ങളിൽ കോഴ്സുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നാക് എ ഗ്രേഡോ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളതോ ആയ കോളേജുകളിൽ കോഴ്സ് തുടങ്ങാം.
നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി. ഒരുവർഷം മതി. തുടർന്ന് ഗവേഷണത്തിലേക്കു കടക്കുന്നതാകണം സംവിധാനമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. നാലുവർഷ ബിരുദം നിർദേശിക്കുന്നത് ഡിഗ്രിമുതൽതന്നെ ഗവേഷണത്തിന് ആഭിമുഖ്യം വേണ്ടതിനാലാണെന്നും അധ്യക്ഷൻ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം വന്നത്. പക്ഷെ മുന്നേ നടന്ന കേരളം ഇപ്പോഴും ഒന്നും തീർത്ത് പറയാവുന്ന അവസ്ഥയിൽ എത്തിയിട്ടില്ല.
റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ
നാലാംവർഷം ഒരു വിഷയം ഐച്ഛികമായി പഠിക്കണം
കോഴ്സുകൾ: എപ്പിഡിയമോളജി, വൈറോളജി, ഇമ്മ്യൂണോളജി, ക്ലൈമറ്റ് മോണിറ്ററിങ് ആൻഡ് ഫ്ളഡ് മാനേജ്മെന്റ്, പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഓർഗാനിക് ഫാമിങ്, പെട്രോകെമിക്കൽ സയൻസസ്, നാനോ സയൻസസ്, ഫൊറൻസിക് സയൻസസ്, എനർജി കൺസർവേഷൻ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്രിമിനോളജി, ക്രിട്ടിക്കൽ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കൈവൽ സ്റ്റഡീസ്.
ട്രിപ്പിൾ മെയിൻ
ബി.എസ്സി.:
മോഡേൺ ബയോളജി (സുവോളജി, ബോട്ടണി എന്നിവയും മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒരു വിഷയവും). കെമിസ്ട്രി, ഫിസിക്സ് എന്നിവയും കണക്ക്/നാനോ സയൻസ്/അസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എന്നിവയിൽ ഒരു വിഷയവും. ഡിസാസ്റ്റർ മാനേജ്മെന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, സസ്റ്റെയ്നബിലിറ്റി സയൻസ്. സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്(സൈക്കോളജി, ബിഹേവിയറൽ സയൻസ്, കൗൺസലിങ്). ബി.എ. ഫോറിൻ ലാംഗ്വേജസ് (ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്). ഇന്റർനാഷണൽ റിലേഷൻസ് (ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി/എക്കണോമിക്സ്)
ഓണേഴ്സ് ബിരുദം
എക്കണോമിക്സ്/എക്കണോമെട്രിക്സ്, ഫിസിക്സ്, സൈക്കോളജി, ജിയോളജി.
നൂതനമേഖല -ബിരുദം
ഡിസൈൻ, സ്പോർട്സ് മാനേജ്മെന്റ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ.
ഇന്റഗ്രേറ്റഡ് പി.ജി.
കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.യും എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എ.യും.
പി.ജി. കോഴ്സുകൾ
എം.എസ്സി.- ജിയോളജി/പെട്രോളിയം ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്,/ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്. എം.എ.- ഗ്ലോബൽ ഹിസ്റ്ററി എം.എസ്.ഡബ്ള്യു. -ഡിസാസ്റ്റർ മാനേജ്മെന്റ്
എം.ടെക്.
എജ്യുക്കേഷണൽ ടെക്നോളജി, എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, എൻജിനിയറിങ് ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്, മീഡിയ എൻജിനിയറിങ് ആൻഡ് ടെക്നോളജി.
സർവകലാശാലകളിൽ തുടങ്ങേണ്ടവ
എം.ടെക്: നാനോസയൻസ് ആൻഡ് നാനോടെക്നോളജി (എം.ജി., കേരള, കുസാറ്റ് സർവകലാശാലകൾ ചേർന്ന് നടത്താം), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.
എം.എസ്സി.: ഡേറ്റാ അനാലി സിസ്, ജെൻഡർ സ്റ്റഡീസ് ആ ൻഡ് സെക്ഷ്വാലിറ്റി, എനർജി മെറ്റീരിയൽസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്.
എം.എ.: ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, പോപ്പുലേഷൻ സ്റ്റഡീസ്.
കടക്കണം ആറ് കടമ്പകള്‍
* തലേവര്‍ഷം ഓഗസ്റ്റ് 31-നുമുമ്പ് കോഴ്സ് തുടങ്ങാനുള്ള അപേക്ഷ അതത് കോളേജുകള്‍ സര്‍വകലാശാലയ്ക്ക് നല്‍കണം. ഈ സമയപരിധി കഴിഞ്ഞതിനാല്‍ കാലാവധിക്ക് ഇളവുതേടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അനുവദിക്കപ്പെടാനാണു സാധ്യത.
* സര്‍വകലാശാലയ്ക്കു ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് ആദ്യം ലെറ്റര്‍ ഓഫ് കണ്‍സെന്റ് നല്‍കണം.
* സര്‍ക്കാര്‍ എതിര്‍പ്പില്ലാരേഖ നല്‍കണം. ഇതിനുമുമ്പ് കോഴ്സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. അധ്യാപക തസ്തിക സൃഷ്ടിക്കില്ലെന്നോ കരാര്‍അധ്യാപകര്‍ മതിയെന്നോ ഉള്ള ഉപാധിയുണ്ടെങ്കില്‍ അതും നിശ്ചയിക്കണം.
* എ.ഐ.സി.ടി.ഇ., മെഡിക്കല്‍കൗണ്‍സില്‍ പോലുള്ള ഉപരി സംവിധാനങ്ങളുണ്ടെങ്കില്‍ അവയുടെ അനുമതിവേണം.
* കോളേജിലെ സൗകര്യം വിലയിരുത്തി സര്‍വകലാശാല കോഴ്സ് അനുവദിക്കും.
* നിലവില്‍ ഇല്ലാത്ത കോഴ്സാണെങ്കില്‍ സ്‌കീമും സിലബസും അധ്യാപകയോഗ്യതയും കുട്ടികളുടെ യോഗ്യതയും നിശ്ചയിക്കണം.


