വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി കോഴിക്കോട് ജില്ലയിലെ കാരശേരിയിലെ നെല്ലിക്കാപറമ്പ് 81-ാം നമ്പര്‍ അങ്കണവാടി. ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ കീഴിലാണ് പദ്ധതി.
അങ്കണവാടി കുട്ടികള്‍ക്ക് പുറമേ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വര്‍ണക്കൂട്ട് പദ്ധതിയ്ക്കും പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഓാണ്‍ലൈന്‍ പഠനത്തിനും പദ്ധതി പ്രയോജനപ്പെടും.അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കും വൈഫൈ സൗകര്യം ഇവിടെ നിന്നു ലഭ്യമാക്കാം. സ്മാര്‍ട് ടി.വി അടക്കം വിപുലമായ ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കും സഹായകരമാകും.
സംസ്ഥാനത്തെ ആദ്യ എയര്‍ കണ്ടിഷന്‍ഡ് അങ്കണവാടി കൂടിയാണ് നെല്ലാക്കാപറമ്പ്. പദ്ധതിക്ക് കീഴിൽ മലപ്പുറത്താണ് കൂടുതല്‍ വൈഫൈ അങ്കണവാടികള്‍ നിലവിൽ വരിക. 135 എണ്ണം.
സംസ്ഥാനത്തെ 1230 അങ്കണവാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വനിതാ ശിശുവികസന വകുപ്പ് വൈഫൈ കണക്ഷന്‍ നല്‍കുന്നത്. ഇതിനായി ഒന്നിന് 2500 രൂപ നിരക്കില്‍ 30,75,000 രൂപ അനുവദിച്ചിട്ടുണ്ട്. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുമാരി ക്ലബ്ബുകളുടെ (വര്‍ണക്കൂട്ട്) പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് വൈഫൈ കണക്ഷന്‍ നല്‍കുന്നത്. മികച്ച വര്‍ണക്കൂട്ടുകളുള്ള അങ്കണവാടികളെയാണ് പരിഗണിക്കുക.