സി.പി.എം നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. പാർട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആരാകും എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും ഇവയിലാവും മുഖ്യ ശ്രദ്ധ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി വന്നേക്കുമെന്നാണ് സൂചന. വിവാദങ്ങൾ കെട്ടടങ്ങിയ പശ്ചാത്തലത്തിലാണിത്. പൊളിറ്റിക്കൽ സെക്രട്ടറി മാറ്റം മുൻകൂട്ടി കണ്ടാണ് എറണാകുളം സമ്മേളനത്തിൽ പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുത്തതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ അഴിച്ചുപണി പ്രതീക്ഷിച്ചിരുന്നു. മറ്റുചിലരെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും പി ശശി തന്നെ സെക്രട്ടറിയാകാനാണ് കൂടുതൽ സാധ്യത.
1996-2001 കാലത്ത് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി. ശശിയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻകൂടിയാണ് ഇദ്ദേഹം. എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ്. അക്കാദമിയുടെയും ചുമതല എൽ.ഡി.എഫ്. ഏകോപനസമിതി കൺവീനർകൂടിയായ എ. വിജയരാഘവനാണ്. പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇദ്ദേഹം പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റുന്നതോടെ മൂന്നുചുമതലകളിൽനിന്നും ഒഴിവാകും. ഇതോടെ എൽഡിഎഫ് കൺവീനർ ആരാണ് എന്ന കാര്യവും യോഗത്തിൽ തീരുമാനിക്കും. ഇ പി ജയരാജൻ, എ കെ ബാലൻ തുടങ്ങിയ മുതിർന്ന നേതാക്കളേയാണ് ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.
ഇതോടൊപ്പം തന്നെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപർ, ചിന്തയുടെ പത്രാധിപർ തുടങ്ങിയ സ്ഥാനങ്ങള്‍ സംബന്ധിച്ചും മറ്റു ട്രേഡ് യൂണിയൻ ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.


