Sunday, February 22, 2026

നോട്ട് നിരോധനം ശരിവെച്ച് ഭരണഘടനാ ബഞ്ച്; നിയമ വിരുദ്ധമായ നപടിയെന്ന് ജസ്റ്റീസ് നാഗരത്നയുടെ ഭിന്ന വിധി

കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധനം ഭൂരിപക്ഷം ശിരിവെച്ചപ്പോൾ പിൻവലിച്ച നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ഭിന്നവിധി. അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ വിധിയില്‍ വിഭിന്നമായ നിലപാട് അവതരിപ്പിച്ചു. ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുകയായിരുന്നു അവർ.

അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

നിയമ വിധേയമല്ലാത്ത അധികാര പ്രയോഗം

‘നിയമവിരുദ്ധം’ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടില്‍ നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധം (Unlawful) ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു എന്നും തുടർന്ന് വിശദമാക്കി. 2016-ല്‍ ആണ് നിരോധനം എന്നതിനാൽ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

‘കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’

സര്‍ക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ‘കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’ എന്ന വാചകങ്ങള്‍ വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശ റിസര്‍വ് ബാങ്ക് ആണ് കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടത്. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല അത്തരമൊരു ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍, ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സര്‍ക്കാരില്‍നിന്നാണ്. അതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ഏഴിന് റിസര്‍വ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആര്‍ബിഐ നല്‍കിയ അഭിപ്രായം ശുപാര്‍ശയായി പരിഗണിക്കാനാവില്ലെന്നും ആര്‍ബിഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കാന്‍ ആര്‍ബിഐക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ആര്‍ബിഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കനായിട്ടില്ലെന്ന് വ്യക്തമാണ് എന്നും അവർ ഭിന്നവിധിയിൽ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

ഭൂരിപക്ഷ വിധി

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന്  തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വിയോജിച്ചുള്ള വിധി

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പരിഗണിച്ചത് 58 ഹരജികൾ

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...