പഞ്ചാബ് നാഷണല്‍ ബാങ്കിൻ്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടത്തിയതായാണ് കണ്ടെത്തി.
സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടി. മൊത്തം 21.5 കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.
തട്ടിപ്പ് നടത്തി മാനേജർ ഓൺലൈൻ റമ്മി കളിച്ചു
പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.
മാനേജർ റിജിലിനെ ഇതുവരെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ഇദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.


