കന്യാകുമാരി തക്കലയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു. തക്കല സ്വദേശിനി ജെബ പ്രിന്‍സ(31)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസര്‍(35)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഭാര്യുടെ വേഷധാരണത്തിൽ മാറ്റം വന്നതിനെ ചൊല്ലിയുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിനുശേഷം ജെബയുടെ വസ്ത്രധാരണരീതിയില്‍ മാറ്റമുണ്ടായെന്ന് പറഞ്ഞ് വഴക്ക് പതിവായിരുന്നു. എബനേസർ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുക്കളും ഇടപെട്ടു. കുടുംബവീട്ടില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് എബനേസര്‍ ഭാര്യയെ വെട്ടിയത്.
വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് എബനേസര്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ജെബയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തി. എബനേസർ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.
പൊലീസ് അന്വേഷിക്കവെ എബനേസറിനെ സ്വന്തം വീട്ടിൽ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ മൃതദേഹം തക്കല പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


