മാസ്ക് മറക്കാതിരിക്കാം
കാസറഗോഡ് രണ്ടുപേര്‍ക്ക് എച്ച്1എന്‍1. പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നതിനിടയിലാണ് പന്നിപ്പനിയും സ്ഥിരീകരിക്കുന്നത്.
കോവിഡ് പ്രതിരോധനത്തിനും മാസ്കും അകൽച്ചയും ശ്രദ്ധയും കുറച്ച ശേഷം കേരളത്തിൽ പനി പടർന്ന് പിടിക്കയാണ്. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് വൻ വർധനവാണ്.
സർക്കാർ ആശുപത്രികളിൽ ഇരട്ടിയിൽ അധികം ആളുകൾ പനുയുമായി എത്തുന്നു. കഴിഞ്ഞവര്‍ഷത്തേയും ഈ വര്‍ഷത്തേയും പനിക്കണക്ക് വൻ വ്യത്യാസമാണ്. കഴിഞ്ഞ വര്‍ഷം സർക്കാർ കണക്കിൽ ജനുവരിമുതല്‍ ജൂണ്‍വരെ പനിച്ചവരുടെ ഇരട്ടിയിൽ അധികം പേർക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പന്നിപ്പനി
ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യത.
രോഗലക്ഷണങ്ങള്‍
പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.
രോഗം പകരുന്നത് വായു വഴി
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുന്നു. പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്ക്കാന് ഇടയുണ്ട്. തുമ്മലും ചീറ്റലും ഉണ്ടാവുമ്പോൾ ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കും
മാസ്ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കോവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം.


