പയ്യോളിയിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും കാണാതായ വിദ്യാർഥിക്കായി പൊലീസും രക്ഷാ സേനയും പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകര ടൌണിൽ നിന്നും കണ്ടെത്തി. കുററ്യാടി പുഴയുടെ തുറശ്ശേരി ഭാഗത്ത് മൊബൈൽ ഫോണും സൈക്കിളും കണ്ടെത്തിയതിനെ തുടർന്നാണ് രാവിലെ മുതൽ തിരച്ചിൽ നടത്തിയത്.
പൊലീസും അഗ്നിരക്ഷാ സേനയും കൂടാതെ പ്രത്യേക മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു തല വിദ്യാർഥിയെയാണ് കാണാതായത്. പാതിരാത്രിയിൽ കുട്ടി വീട്ടിൽ ഇല്ലെന്ന് കണ്ടെത്തി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പുഴക്കരയിൽ സൈക്കിൾ കണ്ടെത്തി എങ്കിലും പൊലീസ് നായ പുഴയുടെ മറുകര വരെ പോയത് ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു. വിദ്യാർഥി എന്തിനാണ് തുറശ്ശേരി പാലത്തിന് മുകളിൽ എത്തിയത് എന്ന് വ്യക്തമായില്ല. രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾ 17 കാരൻ സംശയകരമായ സാഹചര്യത്തിൽ പാലത്തിന് മുകളിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. അടുത്ത വീട്ടുകാരെ വിളിച്ചുണർത്തി. എന്നാൽ നാട്ടുകാർ എത്തുന്നതിന് മുൻപ് കുട്ടി അപ്രത്യക്ഷനായി.
ഇതോടെ പുഴയിൽ ചാടിയതാവാം എന്ന അനുമാനത്തിലാണ് തിരച്ചിൽ നടത്തിയത്. രാവിലെ പ്രദേശത്തെ രക്ഷാപ്രവർത്തകരും പൊലീസും ചേർന്നു തിരഞ്ഞു. തടർന്ന് പെരുവണ്ണാമുഴിയിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയും ഉപകരണങ്ങളും എത്തിച്ചു.
ഇതിനിടെ വൈകുന്നേരത്തോടെയാണ് വടകര താഴങ്ങാടിയിൽ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്. സോഷ്യൽ മീഡിയ വഴി കുട്ടിയെ കാണാതായ വിവരം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതും തിരിച്ചറിയുന്നതിന് സഹായകമായി.
തുറശ്ശേരി പാലത്തിൽ ആത്മഹത്യകളും അതിനുള്ള ശ്രമങ്ങളും വർധിക്കുന്നത് നാട്ടുകാർക്ക് പ്രശ്നമായി തീർന്നിട്ടുണ്ട്. പാലത്തിൽ ആവശ്യമായ വെളിച്ചവും ഇല്ല. മണിയൂർ പ്രദേശത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കയറി പോകുന്ന റോഡായതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇവിടേക്ക് എത്താൻ കഴിയും. ഇരു വശത്തും ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.


