കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലയണല്‍ മെസ്സി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകരെ ആശ്വസിപ്പിക്കുന്ന പ്രതീക്ഷ പ്രകടിപ്പിക്കയാണ് അര്‍ജന്റീനയുടെ കോച്ച് ലയണല്‍ സ്‌കളോണി.
‘അദ്ദേഹം തുടര്‍ന്നും കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത് സംഭവിക്കുമോ എന്ന് നമുക്ക് നോക്കാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നത് തുടരും, അത് ഞങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകത്തിനും പ്രധാനമാണ്’, മെസ്സി വിരമിക്കുമോ എന്ന സംശയങ്ങളോട് കോച്ചിൻ്റെ പ്രതികരണം ഇതായിരുന്നു.
ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ നേട്ടങ്ങൾ മെസ്സിയെ കാത്തിരിക്കയാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്തും. ഇരുവര്‍ക്കും 25 മത്സരങ്ങളാകും. രണ്ടു പേരും അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. ഫൈനലിൽ പ്രവേശിച്ചാൽ ലോതർ മത്തേയൂസിനെ മറികടക്കുകയും ചെയ്യാം.
ഒരു ഗോള്‍കൂടി നേടിയാല്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമായും മെസ്സി മാറും. നിലവില്‍ 10 ഗോളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമാണ്. ബാറ്റി 12 കളിയില്‍നിന്നാണ് ഇത്രയും ഗോള്‍ നേടിയത്. മെസ്സി 24 കളിയില്‍നിന്നും. ഇനിയും ഉയരങ്ങൾ നേടാനുള്ള കളിക്കാരനായാണ് മെസ്സിയെ ആരാധകർ കാണുന്നത്. പക്ഷെ അദ്ദേഹം സ്വയം വിരമിക്കൽ സൂചന നൽകുകയായിരുന്നു.


