കളമശ്ശേരിയില്‍ 400 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇടപാട് നടത്തിയ ഹോട്ടലുകളുടെ പേരു വിവരങ്ങൾ പൊലീസിന് ലഭിച്ചു. 49 ഹോട്ടലുകള്‍ക്ക് ഇവിടെ നിന്നും ഇറച്ചി വിതരണം നടത്തിയിരുന്നതായി കാണിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്ന് ലഭിച്ച അക്കൌണ്ട് ബുക്കിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
പോലീസും കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പഴകിയ ഇറച്ചി പിടികൂടിയ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് ഇറച്ചി വിതരണവും അത് സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിടുത്തു.
പ്രതിയെ ഇനിയും കണ്ടെത്തിയില്ല
പഴകിയ ഇറച്ചി വിതരണം നടത്തിയ സ്ഥാപന ഉടമ ജുനൈസ് എന്ന വ്യക്തിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിലെ ഒന്നാംപ്രതിയായ ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. കളമശ്ശേരിയും പാലാരിവട്ടവും ഉള്‍പ്പെടെ ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെനിന്ന് ഇറച്ചി കെണ്ടു പോയിട്ടുണ്ട്. ഇവയെല്ലാം പഴകിയ ഇനത്തിൽ വരുന്നതാണോ എന്നതും അന്വേഷണത്തിലാണ്.
മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന 400 കിലോ കോഴിയിറച്ചിയാണ് ഇവിടെ നിന്ന് പിടികൂടിയത്. മലിനജനം പുറത്തേക്ക് ഒഴുക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
പരിശോധനാസമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയും ഹോട്ടലുകാര്‍ ഇവിടെനിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി അവർ സമ്മതിച്ചു.


