ഹരിയാനയിൽ പശുക്കടത്താരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്ന സംഭവം സംസ്ഥാന പൊലീസ് സേനകളുടെ ഏറ്റുമുട്ടലിലേയ്‌ക്കും വഴിമാറി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ പൊലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ് ഏറ്റുമുട്ടുന്നത്. കേസിലെ പ്രതി ശ്രീകാന്ത് പണ്ഡിറ്റിന്റെ വീട്ടിൽ രാത്രി പരിശോധനയ്‌ക്കെത്തിയ രാജസ്ഥാൻ സംഘം പ്രതിയുടെ ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്നും കുഞ്ഞ് മരിച്ചുവെന്നും പരാതിപ്പെട്ട് നൽകിയ പരാതിയിൽ 40 രാജസ്ഥാൻ ഉദ്യോഗസ്ഥർക്കെതിരെ നൂഹ് പൊലീസ് ഗുരുതര വകുപ്പുകൾ ചേർത്ത് കേസടെുത്തു.
ഭാര്യയോടും അമ്മയോടും മോശമായി ഇവർ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. മുഖ്യപ്രതിയും ബജ്‌റംഗ്‌ദൾ നേതാവുമായ മോനു മനേസറിന്റെ കൂട്ടാളിയാണ് ശ്രീകാന്ത് പണ്ഡിറ്റ്.ഇയാളുടെ മറ്റ് രണ്ട് സഹോദരന്മാരെയും റെയ്‌ഡിൽ അറസ്‌റ്റ് ചെയ്‌തിരുന്നു.
അടിവയറ്റിൽ ചവിട്ടേറ്റ ശ്രീകാന്തിന്റെ ഭാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയെങ്കിലും മരിച്ചു എന്നാണ് പരാതി. ആയുധങ്ങളുമായി കലാപാന്തരീക്ഷം സൃഷ്‌ടിക്കുക, ഗർഭസ്ഥ ശിശുവിന്റെ മരണം, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നൂഹ് പൊലീസിന്റെ എഫ്‌ഐആർ. പരാതി ലഭിച്ചപ്പോൾ തന്നെ കേസടെുത്തുവെന്നും ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്‌ക്ക് അയച്ചുവെന്നും നൂഹ് എസ്‌പി വരുൺ സിഗ്ല പറഞ്ഞു.
പ്രതിയുടെ കുടുംബത്തിന്റെ ആരോപണം രാജസ്ഥാൻ ഡിജിപി ഉമേഷ് മിശ്ര തള്ളി. രാജസ്ഥാൻ പൊലീസിനൊപ്പം ഹരിയാന പൊലീസും ഉണ്ടായിരുന്നുവെന്നും ഒരു മനുഷ്യാവകാശ ലംഘനവും പരിശോധനയിൽ നടന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ ചുട്ടെരിച്ച ഗോ സംരക്ഷണക്കാരുടെ കാർ ഹരിയാനയിൽ നിന്ന് കണ്ടെത്തിയെന്നും മിശ്ര വ്യക്തമാക്കി. ഹരിയാന പൊലീസും മോനു മനേസറിന്റെ സംഘവും ചേർന്നാണ് കൊല്ലപ്പെട്ട ജുനൈദ്, നസീർ എന്നിവരെ വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ട് പോയതെന്നും മർദ്ദിച്ച് കൊന്ന ശേഷം മനേസറും കൂട്ടാളികളും ഇരുവരെയും ഹാരുവിൽ വെച്ച് ചുട്ടുകരിക്കുകയായിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഗോരക്ഷ സേനകളുമായി ഹരിയാന പൊലീസിൻ്റെ വഴിവിട്ട ബന്ധം നേരത്തെ ആരോപണ വിധേയമായിരുന്നു.


