പശു രാഷ്ട്രീയം മത്സരാധിഷ്ഠിതമായി മുന്നേറുമ്പോൾ മദ്യപാനികൾക്കും രക്ഷയില്ല. ഹിമാചൽ പ്രദേശ് സർക്കാർ ഒരു മുഴം കടന്ന് മദ്യ വില്‍പ്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി. ഒരു കുപ്പി മദ്യം വില്ക്കുമ്പോള് പത്തു രൂപ പശു സെസ് നൽകണം. ബജറ്റ് അവതരണത്തിൽ കൃത്യമായി തന്നെ ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മദ്യപാനികളിൽ നിന്നും പശു സംരക്ഷണത്തിന് വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും എന്നാണ് വിശദീകരണം.
പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏർപ്പെടുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഹിമാചൽ പ്രദേശ് നൂതന ഐഡിയ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ സ്വരൂപിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ സംഭരിക്കുന്ന വികാരം വോട്ടാവുകയല്ലാതെ കാശ് എങ്ങിനെ ചിലവഴിക്കുന്നു എന്നതിൽ അത്ര വ്യക്തതയില്ല.


