തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുട അറസ്റ്റ്
പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന് കമ്മിഷന് നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മന്ത്രിയെ 26 മണിക്കൂര്‍ ചോദ്യം ചെയ്തതിരുന്നു.
അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം അധ്യാപകനിയമനത്തിലെ കോഴപ്പണമാണെന്നാണ് പറയുന്നത്. 20 മൊബൈല്‍ ഫോണും പിടിച്ചിരുന്നു.
രാവിലെ എട്ട് മണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്.എസ്.കെ.എം. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സി.ബി.ഐ.യും മന്ത്രി പാര്‍ഥയെ ചോദ്യംചെയ്തിരുന്നു.
ഇ.ഡി.യോ സി.ബി.ഐ.യോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരികഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ചിരുന്നു.
24 മണിക്കൂര്‍ കഴിയുംമുമ്പേയാണ് റെയ്ഡുകള്‍ വ്യാപിപ്പിച്ചത്. തൊണ്ണൂറോളം ഉദ്യോഗസ്ഥരാണ് സംസ്ഥാനവ്യാപകമായി പലയിടങ്ങളിലായി പരിശോധനയില്‍ പങ്കെടുത്തത്. കേന്ദ്രസേനയുടെ സുരക്ഷാസംവിധാനം ഒരുക്കിയാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്.
പാര്‍ഥ ചാറ്റര്‍ജി നിലവില്‍ പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി ആരോപണം നടക്കുമ്പോള്‍ ഇയാല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.


