ചിലവുകൾ താങ്ങാനാവാത്ത വിധം വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മിൽമ. ജനുവരിയോടെ വില വർധിപ്പിക്കാനാണ് തീരുമാനം.
പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലായ് 18 മുതൽ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വർധന. അപ്രതീക്ഷിതമായി പാലിനു മേലും ജി എസ് ടി ചുമത്തിയത് കർഷകരുടെ പക്കൽ എത്തേണ്ട തുകയിൽ ചോർച്ച വരുത്തുകയായിരുന്നു.
കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും അന്തിമതീരുമാനം.
2019 ൽ നാല് രൂപ കൂട്ടി, പിന്നാലെ ജി എസ് ടി പിരിവ്
2019-ലാണ് മുന്പ് കൂട്ടിയത്. നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. ഇത്തവണ റിപ്പോർട്ട് ലഭിച്ചശേഷം പാൽവില എത്ര രൂപവരെ കൂട്ടണമെന്ന് തീരുമാനിക്കും.
വില വർധനയ്ക്ക് മുൻപ് ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകർഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ആരായുക. പാൽ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിലവിൽ കർഷകർക്ക് ക്ഷീരവകുപ്പ് നാലുരൂപവീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും.