പാർട്ടിക്ക് മേലുള്ള അധികാരങ്ങൾ ഉപയോഗിച്ച് വൻ തോതിൽ വെട്ടിപ്പുകൾ നടത്തിയതായി കെ.ടി.ഡി.സി. ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ശശിക്കെതിരേ ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ പരാതി.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറും സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. മന്‍സൂര്‍ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് അഴിമതി വിവരങ്ങൾ.
പി.കെ. ശശിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ പാര്‍ട്ടിശത്രുക്കളായി ചിത്രീകരിക്കുന്നതായും പരാതിയില്‍ പറയുന്നു.
രണ്ടുമാസംമുമ്പ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സഹോദരീപുത്രനെയും ഭാര്യയെയും അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ബാങ്കിലും നിയമിച്ചത് പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയില്‍പ്പോലും ചര്‍ച്ചചെയ്യാതെയാണെന്നും പരാതിയിലുണ്ട്.
റൂറല്‍ബാങ്ക്, കുമരംപുത്തൂരിലെ സഹകരണബാങ്ക്, ഹൗസിങ് സൊസൈറ്റി തുടങ്ങി പാര്‍ട്ടിനിയന്ത്രണത്തിലുള്ള വിവിധ സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് മന്‍സൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വാശ്രയകോളേജ് തുടങ്ങി. കോളേജിനായി 10 ഏക്കറോളം ഭൂമിവാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനുപിന്നില്‍ വലിയ സാമ്പത്തിക താത്പര്യം പി.കെ. ശശിക്കുണ്ടെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
മണ്ണാര്‍ക്കാട്ടെ ഏരിയാ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിന്റെ നിര്‍മാണഫണ്ടിലെ ബാക്കിയുള്ള തുക സ്വന്തംപേരിലുള്ള അക്കൗണ്ടില്‍ റൂറല്‍ബാങ്കില്‍ നിക്ഷേപിച്ചതായും ആരോപണമുണ്ട്.
പി കെ ശശി പരാതികളെ അതിജീവിച്ച പാർട്ടി വഴികൾ
ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ 2019 ലാണ് സിപിഎം തിരിച്ചെടുത്തത്. ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്.
നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.
തീവ്രത കുറഞ്ഞ് പീഡനം എന്നായിരുന്നു കണ്ടെത്തൽ. ആറുമാസത്തേക്കാണ് അന്ന് സസ്പെൻ്റ് ചെയ്തത്.
ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്‍റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ തവണ ഷൊർണ്ണൂരിൽ പി കെ ശശിക്ക് സീറ്റ് ലഭിക്കാതെ പോയത് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ സംരക്ഷകർ അദ്ദേഹത്തെ കൈവെടിഞ്ഞില്ല. പകരം കെ ടി ഡി സി ചെയർമാൻ സ്ഥാനം നൽകിയാണ് സംരക്ഷിച്ചത്.


