പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.
എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോട്ടർമാരാണ് ബൂത്തിൽ എത്തിയത്. ഇത് യു ഡി എഫിന് വിനായുകും എന്നാണ വിലയിരുത്തൽ.
ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്‌തു. മുൻ വർഷത്തേക്കാൾ രണ്ട് ശതമാനം കുറവാണിത്. 2021 ൽ പോളിങ് 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരിൽ 64,084 പേർ വോട്ട് രേഖപ്പെടുത്തി. സ്‌ത്രീകളുടേത് 71.48 ശതമാനം. 90,277 പേരിൽ 64,538 പേർ വോട്ട് ചെയ്‌തു.ചൊവ്വ രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പകൽ രണ്ടിനുമുമ്പേ പോളിങ് ശതമാനം 50 കടന്നു. ഇടയ്‌ക്ക് പെയ്‌ത മഴയിലും ബൂത്തുകളിൽ തിരക്ക് കുറഞ്ഞില്ല. എന്നാൽ വൈകിട്ട് മിക്കയിടത്തും പോളിങ് മന്ദഗതിയിലായി.
ആകെ 1.75 ലക്ഷം വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. 2016ൽ പുതുപ്പള്ളിക്കാരിൽ 77.40 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. അത്തവണ കേരളത്തിലെ ആകെ പോളിങ് ശതമാനം 77.35 ആയിരുന്നു. 2011ൽ സംസ്ഥാന പോളിങ് 75.12 ശതമാനത്തിൽ എത്തിയപ്പോൾ, പുതുപ്പള്ളിയിലേത് 74.44 ശതമാനമായിരുന്നു.


