പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി.
സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഇതിൻ്റെ ആദ്യ ഘട്ടം വീട്ടിൽ നിന്നു തെന്നെ വേണമെന്നും അവർ പറഞ്ഞു.
കേരള വനിതാ കമ്മിഷനും എറണാകുളം ജില്ലാ പഞ്ചായത്തും പ്ലാനിങ് ഓഫീസും സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീ ദേവി.
ഭരണഘടന നിലവില്‍വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി ഇപ്പോഴും പറഞ്ഞറിയിക്കേണ്ട അവസ്ഥയാണ്. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ് – അവർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ് തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും.
ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലി രംഗത്തേക്ക് എത്തുന്നില്ലെന്ന എന്നതും ഗൗരവകരമായി കാണേണ്ടതാണ്. വ്യക്തിയോടൊപ്പം സമൂഹത്തിനും ഇത്തരം ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്നും അതിനായി ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


