പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യം ഭീതി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ തുടർച്ചയായി. തെരുവ് നായ ശല്യം ഏറ്റവും ഉയർന്നിരിക്കുന്ന കാലഘട്ടത്തിലാണ് പ്രതിരോധ മരുന്നും ഫലിക്കാതെ പോകുന്ന കാഴ്ച.
പഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍
കുത്തിവെപ്പെടുത്തശേഷമുള്ള മരണങ്ങള്‍ കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിന്റെ ഗുണമേന്മയില്ലായ്മ നേരത്തെ തന്നെ ആരോപണ വിധേയമാണ്. ഓരോ വിഭാഗവും പരസ്പരം പഴിചാരലാണ്. സൂക്ഷിച്ചതിലെ പ്രശ്‌നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് പൊതുജനാരോഗ്യ വിദഗ്ധന്‍, മൈക്രോബയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മൂന്ന് ജീവനുകൾ
സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുപേരാണ് രണ്ടുമാസത്തിനിടെ മരിച്ചത്. തൃശ്ശൂരില്‍ തപാൽ വകുപ്പ് ജീവനക്കാരിയും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നുമരണങ്ങളുമുണ്ടായത്.
മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥകാരണം കണ്ടെത്താതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നാൽ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. തെരുവു നായ നിയന്ത്രണവും വന്ധീകരണവും ഒക്കെ തദ്ദേശ സ്ഥാപനങ്ങളുടെ തലയിലിട്ട് പരസ്പരം സഹകരിക്കുന്നു.
2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ വാങ്ങിയ 16,000 കുപ്പി മരുന്ന് കേന്ദ്ര ഡ്രഗ് ലാബില്‍ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
കുത്തിവെപ്പും ശ്രദ്ധിക്കണം
ശരിയായ താപനിലയിലല്ല മരുന്ന് സൂക്ഷിച്ചതെങ്കില്‍ പ്രയോജനം ലഭിക്കാതെപോവും. തൊലിയിലാണ് കുത്തിവെക്കേണ്ടത്. മറ്റ് ഇന്‍ജക്ഷനുകള്‍പോലെ ഇത് കുത്തിവെക്കരുത്.
വാക്സിനെ പ്രതിരോധിക്കുന്ന രീതിയില്‍ വൈറസിന് എന്തെങ്കിലുംതരത്തിലുള്ള ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ, ജനിതകമാറ്റത്തിന് വളരെ കുറഞ്ഞ സാധ്യതയേയുള്ളൂ. അതുകൊണ്ടാണ് വിദഗ്ധപഠനം നിര്‍ദേശിക്കപ്പെടുന്നത്.


