റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പശുവും ചത്തു. അഭിരാമിയെ കടിച്ച അതേ നായ തന്നെയാണ് പശുവിനെയും ആക്രമിച്ചത്. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനിയായ കുട്ടി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കേരളത്തിൽ പേ വിഷബാധയേറ്റുള്ള മരണങ്ങൾ തുടരുകയാണ്. എന്നാൽ ഓരോ സംഭവം ഉണ്ടാവുമ്പോഴും താത്കാലിക മുഖം രക്ഷിക്കൽ നടപടികളിൽ ഒുതുങ്ങുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള സംവിധാനം ശാസ്ത്രീയമായി നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യത്തിൽ നായ്ക്കളെ കുത്തിവെച്ച് കൊല്ലുന്നതായിരുന്നു പതിവ്. ഇപ്പോൾ വന്ധീകരിക്കുക എന്ന നിർദ്ദേശമാണ്. എന്നാൽ നായ്ക്കളെ പേ വിഷബാധാ ആരോപണം ഉണ്ടാവുമ്പോൾ മാത്രം വന്ധീകരിക്കുക എന്നത് പ്രായോഗികമാവുന്നില്ല.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെരിനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ തന്നെ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ശരീരത്തിൽ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടർന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ കമ്മിറ്റിയാണ് രൂപീകരിച്ചത്.


