പൊലീസ് സുരക്ഷാ സേനകളുടെ സദാചാര പെലീസിങ് വേണ്ടെന്ന് കർശനമായ താക്കീതുമായി സുപ്രീം കേടതി. പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗുജറാത്തില്‍ പ്രണയികളെ തടഞ്ഞു വെച്ച കേസിൽ പ്രതിയായ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സുപ്രീം കോടതി റദ്ദ് ചെയ്യുകയും ചെയ്തു.
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാളെ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ വിധി സുപ്രീം കോടതി തള്ളിക്കളഞ്ഞു.
വഡോദരയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശംരീതിയില്‍ പെരുമാറുകയും ചെയ്തതാണ് കേസിലേക്ക് എത്തിയത്. തടഞ്ഞു വെക്കുക മാത്രമല്ല പെണ്‍കുട്ടിയെയും കാമുകനെയും വിട്ടയക്കാന്‍ ഇവരില്‍നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു.
സംഭവം പരാതിയായി. തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാരസമിതി രൂപവത്കരിക്കുകയും ഇതിന്റെ നിര്‍ദേശപ്രകാരം സന്തോഷിനെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


