പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഖർഗെയുടെ വീട്ടിൽ നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചേർന്ന് ചർച്ച നടത്തി. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.
സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്.
പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട് അവർ അറിയിച്ചു.
പ്രതിപക്ഷ ഐക്യത്തിനായി നിതീഷിനെ വിളിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നത്. ബിജെപി സർക്കാരിനെ നേരിടാൻ ശക്തമായ പ്രതിപക്ഷത്തെ രൂപീകരിക്കാൻ കോൺഗ്രസിനും മറ്റും പാർട്ടികൾക്കും ഇടയിലുള്ള ഒരു പാലമായി നിതീഷ് മാറിയേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിൽ തന്റെ സഖ്യകക്ഷിയായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദുമായി നിതീഷ് ചൊവാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവിനെ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചുവരുത്തിയതിനാൽ ഡൽഹിയിൽ തന്നെ ഉണ്ടായിരുന്നു.


