ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്.
തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ ടയറുകള്‍ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചു.
ലങ്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഒരു ലിറ്റര്‍ 92 ഒക്ടെയ്ന്‍ പെട്രോളിന്റെ വില 84 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ പെട്രോള്‍ ലിറ്ററിന് വില 338 രൂപയായി ഉയർന്നിരിക്കയാണ്.
സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്നു പ്രതിഷേധം നടത്തിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.
അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ലാത്ത സാഹചര്യമാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ച് ആഴ്ചകള്‍ പിന്നിടുകയുമാണ്. 1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.