പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ ബുധനാഴ്ച പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാൻ സൌകര്യം ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഇത്തവണ അധിക ബാച്ചുകൾ നേരത്തെ
മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താൽക്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.
ബോണസ് പോയിൻ്റ്; ആശയ കുഴപ്പം തുടരുന്നു
ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല എന്നും മന്ത്രി പറഞ്ഞു. നീന്തലിനുൾപ്പെടെ മികവിൻ്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിച്ചേക്കും എന്നാണ് വിവരം. നീന്തൽ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നില്ല എന്ന് പറഞ്ഞിതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മിക്കതും നീന്തൽ പരീക്ഷയും സർട്ടിഫിക്കറ്റ് നൽകലും മാറ്റി വെച്ചിരുന്നു.
ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും എന്നാണ് മന്ത്രി പറയുന്നത്. നാളെയാണു മന്ത്രിസഭാ യോഗം.
ബോണസ് പോയിന്റിലുൾപ്പെടെ തീരുമാനം വൈകുന്നതു മൂലം എസ്എസ്എൽസി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കാനാവാത്ത സാഹചര്യമായിരുന്നു. ഇത് ഇപ്പോഴും നിശ്ചയമവാത്ത അവസ്ഥയാണ്.
ബോണസ് പോയിൻ്റിൽ ഉരുണ്ടു മറിച്ചിൽ
ചില അധ്യാപകർ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികളെ ശത്രുക്കളായി കാണുകയും അവർക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നരീതിയും കണ്ടു വരുന്നുണ്ട്. അവരെല്ലാം കേരളത്തിലുള്ളവരാണ്. അവരുടെയും ഉപരിപഠനാവസരം സംരക്ഷിക്കേണ്ടതായുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
വിമർശനവും ശക്തം
മന്ത്രിയുടെ നിയമസഭാ മറുപടി ബോണസ് സംബന്ധിച്ച കേരള സിലബസുകരുടെ ആശങ്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് കേരളാ സിലബസിലെ പ്ലസ് വണ്ണിലേക്ക് മാറാൻ സൗകര്യമാണെങ്കിലും തിരികെ അത്തരമുള്ള സൗകര്യം ലഭിക്കാറില്ലെന്ന കാര്യം മന്ത്രി മറക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടി കാട്ടുന്നു
സംസ്ഥാന സർക്കാർ സിലബസിൽ പത്താം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളെ ഒഴിവാക്കി മറ്റ് സിലബസിൽ നിന്നും വരുന്നവർക്ക് മുൻഗണന നൽകുന്നതോടെ കേരള സർക്കാർ സിലബസിൽ പത്താം തരം വരെ പഠിക്കാൻ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾക്ക് രണ്ട് തവണ ആലോചിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക. ഇത്തവണത്തെ പരീക്ഷയും പരീക്ഷാഫലവും ഉയർത്തിയ പ്രതിസന്ധിയുടെ തുടർച്ചയാണ് പ്ലസ് വൺ പ്രവേശനത്തിനും സർക്കാർ സൃഷ്ടിക്കുന്നത്. സംസ്ഥാന സിലബസിൽ വിദ്യാർത്ഥികൾ നേടിയ മുന്നേറ്റം മറ്റ് സിലബസിൽ പഠിക്കാൻ പോയിരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുകയും അവർ സംസ്ഥാന സിലബസിൽ ചേരുകയും ചെയ്തതായി മുൻ സർക്കാരിന്റെ കാലത്ത് കണക്കുകൾ നിരത്തി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെ വന്ന വിദ്യാർത്ഥികളെ തള്ളിപ്പറയുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പും സർക്കാരും ചെയ്യുന്നത് എന്നാണ് ആരോപണം.



In hospitalised