സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തീയതി പ്രഖ്യാപിച്ചു. ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്മെൻ്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ ഫേസിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും.
മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്മെൻ്റ് വഴി ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ പൂർത്തീകരിക്കുക. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്
അധിക ബാച്ചുകൾ തുടരും
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് കഴിഞ്ഞ വർഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരാനാണ് അനുമതി.
താല്‍ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ കെ എൻ പരിയാരം സ്മാരക സ്കൂളിൽ താല്‍ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.
ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
എന്നാൽ ഇവയ്ക്ക് പകരം മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സ്ഥിര സംവിധാനം ഇനിയും ആയിട്ടില്ല.


