Monday, February 23, 2026

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൌന്ദര്യാത്മക ഫുട്ബോളിൻ്റെ ഏറ്റവും അധികം ആരാധകരുള്ള നായകനാണ്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. ഖത്തർ ലോകകപ്പ് നടക്കുമ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

15 ാം വയസിൽ കളിതുടങ്ങി, ആദ്യ മത്സരത്തിൽ തന്നെ ഗോൾ

1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

പതിനെട്ടാം വയസിൽ 1958- ലോകകപ്പില്‍ പങ്കെടുത്തു. കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാൽമുട്ടിന് പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടി. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

ബ്യൂട്ടിഫുൾ ഫുട്ബോൾ

960-കളില്‍ ബ്രസീല്‍ കൊണ്ടുവന്ന ജോഗോ ബോണീറ്റയുടെ (ബ്യൂട്ടിഫുള്‍ ഫുട്ബോള്‍) അവതാരകനും ഗ്രൌണ്ടിലെ പ്രയോഗകാരനുമാണ്. പെലെ ആത്മകഥയില്‍ എഴുതി: ”ദാരിദ്ര്യം മനസ്സിനെ മരവിപ്പിക്കും. അത് ആത്മാഭിമാനം ചോര്‍ത്തിക്കളയും. അത് മറക്കാന്‍ ഞങ്ങള്‍ തെരുവുകളില്‍ പന്തുതട്ടിക്കളിച്ചു”. വർണ്ണവെറിയും ദാരിദ്ര്യവും ഉലച്ച സാഹചര്യത്തിൽ നിന്നായിരുന്നു പെലെയുടെ വരവ്.

ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും സ്മാര്‍ട്ട്ഫോണും ടെലിവിഷനുമില്ലാതിരുന്ന കാലം. വര്‍ണവെറിയുടെ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് കറുത്തവന്റെ സ്വാഭിമാനത്തെ ഒരു പന്തിലൂടെ പെലെ അനേകഹൃദയങ്ങളിലെത്തിച്ചു. കേരളത്തിൽ കമൻ്ററികളിലൂടെയും ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെയും ആയിരുന്നു പെലെയുടെ കളി ജനങ്ങളിൽ എത്തിയത്. പെലെയും ഗാരിഞ്ചയും ഒരുമിച്ചു കളിച്ചപ്പോഴെല്ലാം ബ്രസീല്‍ ജയിച്ചുകയറിയിരുന്നു. 

1363 മത്സരങ്ങളില്‍ 1279 ഗോള്‍ എന്ന പെലെയുടെ നേട്ടം മറ്റാരും മറികടന്നില്ല. പെലെ 1000 ഗോള്‍ നേടിയപ്പോള്‍ത്തന്നെ ലോകം അത് ആഘോഷിച്ചു. 1969 നവംബര്‍ 19-ന് പെലെ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ബ്രസീലിയന്‍ പത്രങ്ങള്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയ്‌ക്കൊപ്പം രണ്ട് മെയ്ന്‍ സ്റ്റോറികളായാണ് ഇതു നല്‍കിയത്.

യോഹാന്‍ ക്രെയ്ഫ്, ഡി സ്റ്റെഫാനോ, ഫെറങ്ക് പുഷ്‌കാസ്, ബെക്കന്‍ ബോവര്‍ എന്നിവര്‍ക്കൊന്നും പെലെയ്‌ക്കൊപ്പമെത്താനായില്ല. ലോകമെമ്പാടുമുള്ള കുട്ടികളുടെ യൂണിസെഫ് അംബാസഡയറായിരുന്നിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...